നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ആലപ്പുഴയില്‍ സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ നടപടിയെടുക്കാത്ത പൊലീസുകാരെ സ്ഥലംമാറ്റി.സൗത്ത് എസ്.ഐ. ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് വകുപ്പുതല നടപടി. മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് നടപടി.
നോക്കുകൂലിക്കെതിരെ മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പടെ കര്‍ശനനിലപാട് പ്രഖ്യാപിച്ചിട്ടും തൊഴിലാളി യൂണിയനുകളുടെ ഗുണ്ടായിസം തുടരുകയാണെന്ന് വ്യാപക പരാതിയുണ്ട്.തത്തംപള്ളിയില്‍ പണിത പുതിയ വീട്ടിലേക്ക് വാടകവീട്ടില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരുമ്പോഴായിരുന്നു സഹോദരങ്ങൾക്ക് മർദനമേറ്റത്.
പെട്ടി ഒാട്ടോയില്‍ വീട്ടുസാധനങ്ങള്‍ കയറ്റിയപ്പോഴാണ് സി.ഐ.ടി.യു പ്രവര്‍ത്തകരെത്തിയത്. 1000 രൂപ നോക്കുകൂലി ചോദിച്ചു. സ്വന്തം വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് നോക്കുകൂലി എന്തിനെന്ന് കുടുംബം തിരിച്ചുചോദിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
പൊതിരെ തല്ലിയതിനു ശേഷം വണ്ടിയില്‍ നിന്ന് സാധനങ്ങളെല്ലാം എടുത്ത് റോഡിലെറിഞ്ഞു. വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും എന്തെങ്കിലും നല്‍കി ഒഴിവാക്കാനായിരുന്നു നിര്‍ദേശം. പിന്നീട് യൂണിയന്‍ നേതാക്കളെത്തി ഭീഷണിപ്പെടുത്തി 1250 രൂപ കൈക്കലാക്കി.തൊഴിലാളികളുടെ അവകാശപ്പെട്ട കൂലി എന്നാണ് നോക്കുകൂലി ഈടാക്കിയതിനെ യൂണിയന്‍ ന്യായീകരിക്കുന്നത്. വീട്ടില്‍കയറി സഹോദരങ്ങളെ മര്‍ദിച്ചിട്ടും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.