ഏഷ്യൻ ചാംപ്യൻഷിപ്പിലെ സ്വർണജേതാവായ പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ടീമിൽ ഉൾപ്പെടുത്താതിനെതിരെ മന്ത്രി എ.സി മൊയ്തീന്‍.
ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര കായികമന്ത്രിക്ക് മൊയ്തീൻ കത്തയച്ചു. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിനു ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തിയത്.
ഒൻപതു മലയാളികളടക്കം 24 പേരുടെ ഇന്ത്യൻ ടീമിനെ അത്‍ലറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ചു. പുരുഷൻമാരുടെ 400 മീറ്ററിൽ വൈ.മുഹമ്മദ് അനസ്, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി.ഇർഫാൻ, മാരത്തണിൽ ടി. ഗോപി എന്നിവരാണു വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന മലയാളികൾ. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ അനസിനു പുറമേ അമോജ് ജേക്കബ്, സച്ചിൻ റോബി, കുഞ്ഞുമുഹമ്മദ് എന്നിവരും ഇടംപിടിച്ചു. ജിസ്ന മാത്യു, അനിൽഡ തോമസ്, ആർ.അനു എന്നിവരാണു വനിതാ റിലേ ടീമിലെ മലയാളികൾ.
14 പുരുഷൻമാരും പത്തു വനിതകളുമടങ്ങിയ ഇന്ത്യൻ ടീം 14 ഇനങ്ങളിൽ മത്സരിക്കും. മലയാളിയായ ടോണി ഡാനിയേലാണു ടീം മാനേജർ. പി.ടി.ഉഷ, അഞ്ജു ബോബി ജോർജ്, രാധാകൃഷ്ണൻ നായർ എന്നിവരും പരിശീലക സംഘത്തിലുണ്ട്. ലണ്ടനിൽ ഓഗസ്റ്റ് നാലുമുതൽ 13 വരെയാണു ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്.