മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ മുസ്ലിം ജനസംഖ്യയെ സംബന്ധിച്ച് വർഗീയ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്നും, സ്ഥിതിവിവര കണക്കുകൾ മാത്രമാണ് പറഞ്ഞതെന്നുമാകും അദ്ദേഹത്തിന്റെ വാദം. ആവശ്യം പരിഗണിച്ച കോടതി കഴിഞ്ഞയാഴ്ച കേസിന് താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സെൻകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തള്ളിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ഒരു വിഭാഗം ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നുണ്ട്. മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്ന് ആരോപിച്ച് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉപയോഗിച്ചാണ് സെൻകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.
Advertisement