എം.വിന്‍സന്റ് എം.എല്‍.എ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിക്കെതിരെ പ്രതിഷേധവുമായി എം.എല്‍.എ അനുകൂലികള്‍ രംഗത്തെത്തി. പരാതിക്കാരിയെ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിച്ചപ്പോഴാണ് പ്രതിഷേധം. വിഴിഞ്ഞം-ബാലരാമപുരം റോഡില്‍ ഉപരോധം തുടരുകയാണ്. അതേസമയം
എം.വിന്‍സന്റ് എം.എല്‍.എ പരാതിക്കാരിയെ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലായി പരാതിക്കാരിയെ രണ്ടുതവണ പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ റിമാൻഡിലായ എം.വിൻസന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. വിൻസന്റിനെ നാളെ നേരിട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
തുടരന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാൽ വിൻസന്റിനെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസിന് ഇതിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ ആരോപണം. പരാതിക്കാരിയായ വീട്ടമ്മ വിൻസന്റിനെ ആയിരത്തിഎഴുനൂറ് തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളാകും നാളെ നടക്കുന്ന വാദത്തിൽ പ്രതിഭാഗത്തിന്റെ പ്രധാന പിടിവള്ളി.വിൻസന്റിന് ജാമ്യം ലഭിച്ചാൽ അദേഹം പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും. അതേസമയം വിൻസന്റിനെതിരായ രേഖകൾ പ്രതിഭാഗത്തിന് നൽകാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ സഹോദരിക്കും ഭര്‍ത്താവിനുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുക്കുമെന്നാണ് സൂചന.