വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിൻസന്റിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് ഇന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകും. അതേസമയം പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരിക്കും ഭർത്താവിനുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുക്കുമെന്നാണ് വിവരം.
എം വിൻസന്റിനെ കുരുക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ട് നടത്തിയ ഗൂഢാലോചനയാണ് നിലവിലെ സംഭവ വികാസങ്ങൾക്ക് കാരണമെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന പരാമർശം. പരാതിക്കാരിയായ വീട്ടമ്മ കഴിഞ്ഞ ഒരുവർഷത്തിനിടെ എംഎൽഎയെ ആയിരത്തിഎഴുനൂറ് തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും ജാമ്യാപേക്ഷയോടൊപ്പം സമർപ്പിക്കും. അതേസമയം എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചാൽ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദമാകും പൊലീസ് കോടതിയിൽ ഉന്നയിക്കുക. അതിനിടെ വിൻസന്റിനെതിരായി റജിസ്റ്റർ ചെയ്തത് വ്യാജകേസാണെന്നും എംഎൽഎയെ ഉടൻ ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് ബാലരാമപുരത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടങ്ങി.
നേരത്തെ വീട്ടമ്മ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ സഹോദരിക്കും ഭർത്താവിനുമെതിരെയും പരാമർശമുണ്ടായിരുന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചതിൽ ഇവരുടെ ഭീഷണിയും കാരണമായെന്നായിരുന്നു പരാമർശം. ഇൗ സാഹചര്യത്തിൽ പരാതിക്കാരിയുടെ സഹോദരിക്കും ഭർത്താവിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഉടൻ കേസെടുത്തേക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് ഉൾപ്പടെ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.