യുവനടിയെ ആക്രമിച്ച കേസിൽ റിമാണ്ടിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണെന്ന് ചൂണ്ടിക്കാടി ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അതേ സമയം രണ്ടായിരത്തിപതിനൊന്നിൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ചരിത്രത്തിലെ ആദ്യത്തെ ലൈംഗികാതിക്രമ ക്വട്ടേഷന്‍ എന്നായിരുന്നു ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള പ്രോസിക്യൂഷന്റെ പ്രധാനവാദം. എല്ലാ പ്രതികളുടേയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ ധരിപ്പിച്ചു. പ്രതിയെ കണ്ടതുകൊണ്ടുമാത്രം ഗൂഢാലോചനയാകില്ലെന്നായിരുന്നു ഇതിന് ദിലീപിന്റെ അഭിഭാഷകരുടെ മറുപടി.കേസിൽ വിശദമായവാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.
അതേ സമയം ആലുവ സബ്ജയിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലവധി നാളെ അവസാനിക്കും. രണ്ടായിരത്തിപതിനൊന്നിൽ കൊച്ചിലെ സെറ്റിൽ നിന്ന് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പൾസർ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.അഞ്ചു ദിവസത്തെ കസ്റ്റഡികാലവധി തീർന്നതിലാണിത്. കേസിലെ മറ്റു നാലു പ്രതികൾ റിമാൻഡിലാണ്.നടിയെ തട്ടികൊണ്ടുപോയി ഫോട്ടോയെടുത്ത് ഭീഷണിപെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.