രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം നാളെ കേന്ദ്രകമ്മിറ്റിയെ അറിയിക്കും. സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നിന്നിരുന്നു. യച്ചൂരിയെ പിന്തുണച്ച് വിഎസ് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്ന് വിഎസ് പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പാര്‍ട്ടിജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമാകും. മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ഘടകം വാദിച്ചേക്കും.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ സീതാറാം യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ച്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ കാരാട്ട് പക്ഷം എതിര്‍ക്കുന്നു. കേരളഘടകത്തിന്‍റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്‌വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നാണ് പിബിയില്‍ ഭൂരിപക്ഷ നിലപാട്. എന്നാല്‍ ഇപ്പോള്‍ യച്ചൂരിയെ വിജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത അവസ്ഥയാകുമെന്നാണ് ബംഗാള്‍ ഘടകത്തിന്‍റെ നിലപാട്. ആവശ്യം ഉന്നയിച്ചാല്‍ ചര്‍ച്ചചെയ്യുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി.