വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കയ്യകലെ കിരീടം നഷ്ടമാക്കി ഇന്ത്യ. ഫൈനലില്‍ 9 റണ്‍സിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടത്. 6 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ അന്യ ഷ്രബ്സോളിന്റെ ബോളിങ് മികവിനേക്കാള്‍ ഇന്ത്യയുടെ നിരുത്തവാദപരമായ ബാറ്റിങ്ങാണ് മല്‍സരഫലം നിര്‍ണയിച്ചത്.
ഫൈനല്‍ വരെയുള്ള മുന്നേറ്റം അഭിനന്ദനമര്‍ഹിക്കുന്നുവെങ്കിലും പറയാതെ വയ്യ, പടിക്കല്‍ വച്ച് കലമുടക്കുകയെന്നാല്‍ ഇതാണ്. സ്മൃതി മന്ദാനയുടെ ബാറ്റിങ് പരാജയവും ക്യാപ്റ്റന്‍ മിതാലിയുടെ അമ്പരപ്പിക്കുന്ന റണ്ണൌട്ടും മറന്ന് ഇന്ത്യ വിജയത്തിനടുത്തെത്തി. 43ാം ഓവര്‍ നടക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് വെറും 38 റണ്‍സാണ്.
86 റണ്‍സെടുത്ത പൂനം റാവത്ത് പുറത്തായതോടെ ഇന്ത്യയുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. അടുത്ത പത്ത് റണ്‍സിനിടെ നഷ്ടമാക്കിയത് മൂന്ന് വിക്കറ്റുകള്‍. അപ്പോഴും ദീപ്തി ശര്‍മ നേടിത്തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശിഖ പാണ്ഡെയുടെ റണ്ണൌട്ടും ദീപ്തിയുടെ അനാവശ്യം ഷോട്ടും വിധിയെഴുതി. ഏറ്റവുമൊടുവില്‍ വാലറ്റക്കാരി രാജേശ്വരി ഗെയ്ക് വാദ് ഇംഗ്ലീഷ് പ്രഫഷണലിസത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ചു.
ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയ ബോളര്‍മാര്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. നതാലിയ സിവറിന്‍റെ 51ഉം സാറ ടെയ്ലറുടെ 45 റണ്‍സുമാണ് ഇംഗ്ലീഷ് സ്കോര്‍ 200 കടത്തിയത്. അവസാന ലോകകപ്പ് കളിച്ച ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലാമത്തെ ലോകകിരീടമാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റത്ത് ഉയര്‍ത്തിയത്.