വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ജുലന്‍ ഗോസ്വാമിയാണ് പൂജ്യത്തിന് പുറത്തായി. പൂനം റാവത്തിന്റെ മടക്കത്തോടെ തുടർച്ചയായി ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി. സുഷ്മ വര്‍മയും പൂജ്യത്തിന് പുറത്തായിരുന്നു. 86 റൺസെടുത്ത പൂനം റാവത്തിനെ നഷ്ടമായതോടെ ജയിക്കാമായിരുന്ന കളിയിൽ ഇന്ത്യ പ്രതിരോധത്തിലാണ്.
ഇംഗ്ലണ്ടിനെതിരെയായ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ തുടക്കത്തിലെ പതറിപ്പോയെങ്കിലും പൂനം റാവത്തിന്റെയും ഹർമൻ പ്രീത് കൗറിന്റെയും രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ കളിയിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്. അർധ സെഞ്ചുറി നേടിയതിനു തൊട്ടു പിന്നാലെ 51 റൺസെടുത്ത ഹർമൻ പ്രീത് കൗറിനെ ഇന്ത്യയ്ക്ക നഷ്ടമായി. ഇന്ത്യയ്ക്ക് 43 റൺസെടുക്കുന്നതിനിടെ സുപ്രധാനമായ രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. രണ്ടാം ഓവറിൽ സ്മൃതി മന്ദനയും പതിമൂന്നാം ഓവറിൽ ക്യാപ്റ്റൻ മിതാലി രാജും മടങ്ങി.
23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ ബോളിങ് ആക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത്. പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക‍്‍വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ സിവർ, ബ്രണ്ട്, ടെയ്‍ലർ എന്നിവർ നല്ല സ്കോർ സ്വന്തമാക്കി. 68 പന്തിൽനിന്ന് 51 റൺസെടുത്ത സിവറാണ് ടോപ് സ്കോറർ. ടെയ്‍ലർ 45 (62), ബ്രണ്ട് 34 (42) റൺസും നേടി.
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരുസംഘവും ഇറങ്ങിയത്. ആറുവട്ടം ചാംപ്യന്‍മാരായിട്ടുള്ള ഓസ്ട്രേലിയയെ അട്ടിമറിച്ചെത്തുന്ന ഇന്ത്യ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍, നാലാം കിരീടത്തിലേക്കാണ് ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ നോട്ടം. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയത്തിനായി ഒരുങ്ങുകയാണ്. ഇതുവരെ ലഭിക്കാത്ത പ്രചാരവും പിന്തുണയുമാണ് ഇക്കുറി വനിതകള്‍ക്ക് ലഭിച്ചത്.