വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി.17 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി രാജ് റണ്ണൗട്ടായി. ഓപ്പണർ സ്മൃതി മന്ദാനനയെ തുടക്കത്തിലെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് സ്മൃതി ഔട്ടായത്. ആതിഥേയരായ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് 229 റൺസാണ് വിജയലക്ഷ്യം. ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ ബോളിങ് ആക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത്. പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക‍്‍വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ സിവർ, ബ്രണ്ട്, ടെയ്‍ലർ എന്നിവർ നല്ല സ്കോർ സ്വന്തമാക്കി. 68 പന്തിൽനിന്ന് 51 റൺസെടുത്ത സിവറാണ് ടോപ് സ്കോറർ. ടെയ്‍ലർ 45 (62), ബ്രണ്ട് 34 (42) റൺസും നേടി.
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരുസംഘവും ഇറങ്ങിയത്. ആറുവട്ടം ചാംപ്യന്‍മാരായിട്ടുള്ള ഓസ്ട്രേലിയയെ അട്ടിമറിച്ചെത്തുന്ന ഇന്ത്യ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍, നാലാം കിരീടത്തിലേക്കാണ് ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ നോട്ടം. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയത്തിനായി ഒരുങ്ങുകയാണ്. ഇതുവരെ ലഭിക്കാത്ത പ്രചാരവും പിന്തുണയുമാണ് ഇക്കുറി വനിതകള്‍ക്ക് ലഭിച്ചത്.