വനിതാലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. സ്മൃതി മന്ദാന റണ്ണൊന്നുമെടുക്കാതെ പുറത്തായി. 229 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ഇന്ത്യയുടെ കണിതയാർന്ന ബൗളിങ്ങിന് മുന്നിൽ മികച്ച പ്രകടനത്തിന്റെ കെട്ടഴിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ടോസ് നേടിയ ശേഷം ബാറ്റിങ്ങ് തെരഞ്ഞെടുത്ത മുൻ ചാമ്പ്യൻമാരുടെ തീരുമാനം പാടെ പാളുന്നതാണ് ലോർഡ്സിൽ കണ്ടത്.
23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ ബോളിങ് ആക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത്. പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക‍്‍വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ സിവർ, ബ്രണ്ട്, ടെയ്‍ലർ എന്നിവർ നല്ല സ്കോർ സ്വന്തമാക്കി. 68 പന്തിൽനിന്ന് 51 റൺസെടുത്ത സിവറാണ് ടോപ് സ്കോറർ. ടെയ്‍ലർ 45 (62), ബ്രണ്ട് 34 (42) റൺസും നേടി.
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരുസംഘവും ഇറങ്ങിയത്. ആറുവട്ടം ചാംപ്യന്‍മാരായിട്ടുള്ള ഓസ്ട്രേലിയയെ അട്ടിമറിച്ചെത്തുന്ന ഇന്ത്യ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍, നാലാം കിരീടത്തിലേക്കാണ് ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ നോട്ടം. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയത്തിനായി ഒരുങ്ങുകയാണ്. ഇതുവരെ ലഭിക്കാത്ത പ്രചാരവും പിന്തുണയുമാണ് ഇക്കുറി വനിതകള്‍ക്ക് ലഭിച്ചത്.