എന്‍സിപി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അറുപത് വയസായിരുന്നു. മന്ത്രിമാരുള്‍പ്പെടെ ഇടതുമുന്നണിയിലേയും യുഡിഎഫിലേയും പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പത്തുമണിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. വൈകിട്ട് നാലുവരെ കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം ഉണ്ടാകും. നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രസംഗവേദികളിലെ അണമുറിയാത്ത ചിരിയായിരുന്നു ഉഴവൂര്‍ വിജയന്‍. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്‍റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്‍.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ചിരിമുനകളാണ് ഉഴവൂര്‍ വിജയനെ ജനപ്രിയനാക്കിയത്. പൊതുവെ ഗൗരവക്കാരായ പിണറായിവിജയനെയും വൈക്കം വിശ്വനെയുമടക്കമുള്ളവരെ വേദികളില്‍ ചിരിപ്പിച്ചു ഉഴവൂരിന്റെ ശൈലി. എന്‍.സി.പിയുടെ ഉണര്‍ത്തുയാത്രയ്ക്കിടെ കാസര്‍കോട്ടുവച്ച് പ്രസംഗാവേശത്തില്‍ ഉഴവൂരിന്‍റെ പല്ല് പറിഞ്ഞുപോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കി. 'സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ പല്ലു പറിഞ്ഞുപോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നായിരുന്നു പിന്നീട് ഇതിനോട് ഉഴവൂരിന്‍റെ സരസ പ്രതികരണം.
വിമര്‍ശനങ്ങളിലെ മൂര്‍ച്ച പക്ഷേ ആരോടുമുള്ള ശത്രുതയായിരുന്നില്ല. നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍.ചിരിപടര്‍ത്തി അണികളില്‍ അണമുറിയാത്ത ആവേശം വിതറിയിരുന്ന ഉഴവൂര്‍ വിജയന്് പാര്‍ലമെന്ററി രംഗത്ത് പക്ഷേ പരാജയം രുചിക്കാനായിരുന്നു വിധി. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെയായിരുന്നു.
കോട്ടയം ജില്ലയില്‍ ഉഴവൂര്‍ കുറിച്ചിത്താനത്താണ് ജനനം. കെ.എസ്.യുവിലൂടെയായിരുന്നു തുടക്കം. ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തിച്ചു കയറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു. കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ തലസ്ഥാനങ്ങളില്‍.
1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.