മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ കടുത്ത നടപടിക്ക് ബിജെപി കേന്ദ്ര നേതൃത്വം. അന്വേഷണ കമ്മീഷൻ അധ്യക്ഷൻ കെ.പി ശ്രീശൻ, അംഗമായ ഏ.കെ നസീർ, സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കോർ കമ്മിറ്റിയിൽ എം.ടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിയ്ക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കുവിട്ടത്. അന്വേഷണ കമ്മീഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട ഏ.കെ. നസീറിനെതിരെ ഇമെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മീഷൻ അധ്യക്ഷൻ കെ.പി ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാൻ ആയില്ലെന്ന് പരാതിയുണ്ട്, ഏ.കെ നസീർ ഹോട്ടൽ ഇ മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട് മാധ്യമങ്ങൾക്ക് ചോർത്തിയത് സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ആണെന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
ഈ മൂന്ന് പേർക്കെതിരെയും നടപടി ഉണ്ടാകും, കോർ കമ്മിറ്റിയിലോ സംസ്ഥാന സമിതിയിലോ ഇവരെ സംരക്ഷിക്കാൻ ആരും ഉണ്ടായില്ല. മാത്രമല്ല റിപ്പോർട്ടിൽ അനാവശ്യമായി എം.ടി രമേശിന്റെ പേര് കെ.പി ശ്രീശൻ എഴുതി ചേർത്തതാണെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ഇക്കാര്യത്തിൽ കമ്മീഷൻ അധ്യക്ഷൻ എന്ന രീതിയിൽ യോഗത്തിൽ മറുപടി പറയാൻ ദേശീയ സഹ സംഘടനാ സെക്രട്ടറി പി എൽ സന്തോഷ് കെ പി ശ്രീശനെ അനുവദിച്ചില്ല. ദേശീയ എക്സിക്യുട്ടീവിനായി വ്യാജരസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വിമത വിഭാഗത്തിന്റെ ഗൂഡാലോചനയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ സംസ്ഥാന നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടിയെ കരിവാരി തേക്കുന്ന വിമത പ്രവർത്തനങ്ങൾക്കെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. വിമത നീക്കൾക്ക് നേതൃത്വം നൽകുന്ന മുൻ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ യോഗത്തിൽ മൗനം പാലിച്ചു.റിപ്പോർട്ട് ചോർത്തിയതിൽ നേതാക്കൾക്കെതിരായ കടുത്ത നടപടികൾ ഒഴിവാക്കാനും സമ്മർദ്ദമുണ്ട്