മെഡിക്കല്‍ കോഴവിവാദത്തിൽ വിജിലൻസ് ആരോപണവിധേയരായ ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. പരാതിക്കാരനിൽ നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാകും ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്തുക. അതേസമയം ആരോപണത്തിലെ വിജിലൻസ് അന്വേഷണത്തിന്റെ സാധുതയെ ബിജെപി നേതാക്കൾ ചോദ്യം ചെയ്യുന്നു
കോഴവിവാദത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് വിജിലൻസ് തീരുമാനം. തുടർ നടപടികൾ സ്വീകരിക്കാൻ ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഡൽഹി കേന്ദ്രീകരിച്ചു നടന്ന പണമിടപാടായതിനാൽ വിജിലൻസ് പരിധിക്കുള്ളിൽ നിന്നു എങ്ങനെ അന്വേഷിക്കാനാകും എന്നുള്ളതായിരുന്നു പ്രധാന ചർച്ചാവിഷയം. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷമാകും മറ്റു ഏജൻസികളുടെ സഹായം അന്വേഷണത്തിൽ തേടേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിശദമായ വിജിലൻസ് റിപ്പോർട്ട് സർക്കാരിനും നൽകും. ഇത് ലഭിച്ചതിനുശേഷമാകും മറ്റ് ഏജൻസികൾക്ക് അന്വേഷണം കൈമാറേണ്ടതുണ്ടോ എന്ന് സർക്കാർ തീരുമാനിക്കുക. അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള പരാതികൾ സർക്കാരിനു കിട്ടിയിട്ടുണ്ട്. അതേസമയം വിജിലൻസ് അന്വേഷണത്തിന്റെ സാധുതയെ തന്നെ ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടാത്തതും സർക്കാരിനു നഷ്ടം വരാത്തതുമായ ആരോപണത്തിൽ എങ്ങനെ വിജിലൻസ് അന്വേഷണം സാധ്യമാകുമെന്നാണ് നേതാക്കളുടെ വാദം