തിരുവനന്തപുരം വേളി ട്രാവൻകൂർ ടൈറ്റാനിയത്തിൽ ന്യൂട്രിലൈസേഷൻ പ്ലാന്റ് തകർന്ന് ഒരാൾ മരിച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് കാരണമായ പ്ലാന്റാണ് രാവിലെ ഭാഗികമായി തകർന്നത്. സമീപത്തെ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവെച്ചു
അൻപതിലേറെ ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ഖരമാലിന്യങ്ങൾ സംസ്കരിക്കുന്ന ന്യൂട്രിലൈസേഷൻ പ്ലാന്റ് തകർന്ന് വീണത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കണ്ണൂർ സ്വദേശി ഹരീന്ദ്രനാഥ് ആശുപത്രിയിൽ മരിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിനായി യന്ത്രങ്ങൾ ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതി നടന്നെന്ന ആക്ഷേപത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവിടെ അപകടം ഉണ്ടായത് . നിർമ്മാണത്തിലെ അപാകതയാണോ അപകടത്തിലേയ്ക്ക് നയിച്ചതെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഡപ്യൂട്ടി പൊലീസ് കമ്മിഷ്ണർ പറഞ്ഞു.
അപകടത്തെ തുടർന്ന് സമീപത്തെ മറ്റ് പ്ലാന്റുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷമെ ഇനി പ്ലാന്റുകൾ തുറക്കു.