2011 ൽ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന് അന്വേഷണ സംഘം . നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തിയ ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂട്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് 2011 ൽ നടന്ന സംഭവത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയത്. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനിയും സംഘവും ശ്രമിച്ചെന്ന നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലായിരുന്നു അന്വേഷണം.
ഈ സംഭവവും ക്വട്ടേഷന്‍ പ്രകാരമാണ് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷണ സംഘം തളളിക്കളയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനും പിന്നീട് ഇതുപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനുമുളള പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്ന് അന്വേഷണ സംഘം വിലിയിരുത്തുന്നു.
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് തട്ടിക്കൊണ്ടു പോകലിനുളള ഗൂഡാലോചന സുനിയും കൂട്ടരും ചേര്‍ന്ന് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ച ദിവസം നടിക്കൊപ്പം മറ്റൊരു ചലച്ചിത്ര നടി കൂടി അപ്രതീക്ഷിതമായി എത്തിയതാണ് സുനിയുടെ പദ്ധതി പൊളിയാന്‍ കാരണമായതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ സംഭവത്തെ പറ്റി സുനി ദിലീപിനോട് പറഞ്ഞിരുേന്നാ എന്ന കാര്യം വ്യക്തമായിട്ടില്ല. സുനിയുടെ കൂട്ടുപ്രതികളായ മറ്റ് നാലു പേരെ കൂടി ചോദ്യം ചെയ്യുന്നതിലൂടെ ഇതടക്കം ചില കാര്യങ്ങളിലുളള അവ്യക്തത അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.