മെഡിക്കല്‍ കോഴ ആരോപണത്തിൽ തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നല്‍കും.
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. അതേസമയം മെഡിക്കൽ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
ഇന്ന് കോർ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയിൽ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് - സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിയതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. മെഡിക്കൽ കോഴ ആരോപണത്തെ തുടർന്ന് സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു, അന്വേഷണ റിപ്പോർട്ട് ചോർത്തിയത് എം.ടി- രമേശിനെ ലക്ഷ്യം വെച്ചാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഇക്കാര്യം കോർ കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രി വൈകി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചതായി നേതൃത്വം അറിയിച്ചത്. ഇതോടെ നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ മെഡിക്കൽ കോഴ ആരോപണം സജീവ ചർച്ചയായേക്കും; നേരത്തെ ആരോപണ വിധേയനായ സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനെ പാർട്ടി പുറത്താക്കിയിരുന്നു.അതേ സമയം കോഴ ആരോപണത്തിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം പ്രഖ്യാപിച്ചു.പ്രത്യേക യൂണിറ്റ് എസ്.പി, കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. മുൻ കൗൺസിലറും സി.പി.എം കോവളം ഏര്യാ കമ്മിറ്റി അംഗവുമായ സുക്കാർ നോവയുടെ പരാതിയിലാണ് അന്വേഷണം.ഇതോടെ ബി.ജെ.പിയുടെ ആഭ്യന്തര കാര്യമായി വിഷയത്തെ ചുരുക്കാൻ കഴിയില്ലെന്നും പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു