മെഡിക്കൽ കോളജിനു കേന്ദ്ര മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ബിജെപി പുറത്താക്കിയ നേതാവ് ആർ.എസ്. വിനോദ്. രമേശിന്റെ പേരുപറയാൻ അന്വേഷണ കമ്മിഷൻ അംഗങ്ങൾ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയോടും എം.ടി. രമേശിന്റെ പേരുപറയാൻ ആവശ്യപ്പെട്ടുവെന്നും ആർ.എസ്. വിനോദ് മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റി’ൽ വെളിപ്പെടുത്തി. ബിജെപി നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
കോളജ് ഉടമയോട് ടെലിഫോൺ വഴിയാണ് എം.ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. എം.ടി. രമേശിനെ നേരിട്ട് കണ്ടിട്ടില്ലേ എന്ന് അന്വേഷണ അംഗങ്ങൾ ചോദിച്ചു. ടെലിവിഷനിൽ മാത്രമേ രമേശിനെ കണ്ടിട്ടുള്ളൂ. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ഷാജി ഒരു ചാനലിൽ പറഞ്ഞതെന്നും വിനോദ് പറഞ്ഞു. തന്നോടും എം.ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാൻ ഗൂഢാലോചന നടന്നു. അച്ചടക്ക ലംഘനം നടത്തിയത് കെ.പി. ശ്രീശനും എ.കെ. നസീറുമാണെന്നും വിനോദ് ആരോപിച്ചു.
മെഡിക്കൽ കോളജിനു കേന്ദ്ര മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോളജ് ഉടമ ആർ.ഷാജിയിൽ നിന്ന് 5.60 കോടി രൂപ ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദ് കൈപ്പറ്റിയെന്നാണു ബിജെപിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്നാണ് വിനോദിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തെക്കുറിച്ച് പറയുമ്പോഴാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ച് പരാമർശമുണ്ടായത്.
മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കേന്ദ്ര നേതൃത്വത്തെ സമീപിക്കും. നാളെചേരുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലും രമേശ് ഇതേ പരാതി ഉന്നയിക്കും. പാർട്ടി അന്വേഷസമതി റിപ്പോർട്ട് ചോർന്നത് സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് വഴിയാണെന്ന ആരോപണം മുൻസംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ നിഷേധിച്ചു.
പാർട്ടിയിലെ ചിലർ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് എം.ടി.രമേശിന്റെ പാരതി. ഉൾപ്പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർച്ചക്കുപിന്നിലും ഇതേലക്ഷ്യം തന്നെ ഇക്കാര്യങ്ങൾ രമേശ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ അറിയിക്കും. കെ.പി. ശ്രീശൻ സമിതി റിപ്പോർട്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം.ഗണേഷ് , കെ. സുഭാഷ് , കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കാണ് നൽകിയത് . ഇതിൽ മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനോട് അടുപ്പമുള്ള സുഭാഷ് വഴിയാണ് റിപ്പോർട്ട് ചോർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. മുരളീധരൻ ഇക്കാര്യം നിഷേധിച്ചു.
ശ്രീശൻ സമിതിയുടെ റിപ്പോർട്ട് ചോർന്നതിനെക്കുറിച്ചും കോഴവിവാദത്തെക്കുറിച്ചും സംഘടനതലത്തിൽ പുതിയൊരു അന്വേഷണ കമ്മിഷനെ കുമ്മനം നിയോഗിക്കുമെന്നാണ് അറിയുന്നത്