കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് പി. ടി തോമസ് എംഎൽഎയുടെ മൊഴിയടുക്കുന്നു. ആക്രമിക്കപ്പെട്ട നടിയെ സംഭവദിവസം രാത്രി തന്നെ സന്ദർശിച്ച വ്യക്തിയെന്ന നിലയിലാണ് മൊഴിയെടുക്കുന്നത്. 2011ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ 4 പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് കൊച്ചിയിൽ സംവിധായകൻ ലാലിന്റെ വീട്ടിലേക്ക് അർധരാത്രി തന്നെ എത്തിയവരുടെ കൂട്ടത്തിൽ എംഎൽഎ പി.ടി തോമസുമുണ്ടായിരുന്നു. നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിനെ പിടികൂടിയപ്പോഴും പൾസർ സുനിയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോഴും സ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് പി. ടി തോമസ്. ഈ സാഹചര്യത്തിലാണ് സംഭവദിവസത്തെ കാര്യങ്ങളെക്കുറിച്ച് പിടി തോമസിൻറെ മൊഴി രേഖപ്പെടുത്തുന്നത്. അന്വേഷണ സംഘം എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് മൊഴിയെടുത്തത്. നിലവിലെ പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കിയെന്നും പിടി തോമസ് പറഞ്ഞു.
അതേസമയം 2011 ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് തുടരും. ഇവരെയും പൾസർ സുനിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷപരിഗണിക്കുന്നത് 24 ലേക്ക് മാറ്റി