മെഡിക്കൽ കോളേജ് അനുമതിയ്ക്കായി കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സമഗ്രഅന്വേഷണം നടത്തുമെന്നു ബിജപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുറ്റക്കാരാണെങ്കില്‍ നടപടിയുണ്ടാകും . കോഴ വാങ്ങിയെന്ന വാർത്തകൾ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുളളതാണ്. അഴിമതിയെ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് ബിജെപി.
അതുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾ തന്നെ അതേപ്പറ്റി അന്വേഷിക്കാൻ നടപടി സ്വീകരിച്ചത്. തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുകയും ചെയ്യും. എന്നാൽ ഇപ്പോൾ ഇതേപ്പറ്റി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണ്. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാൽ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് നിഷേധിച്ചു. തനിക്കു ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂളിനുപോലും അനുമതി നല്‍കാന്‍ കഴിയാത്ത ആളാണ് താന്‍. കോഴ നല്‍കി എന്നുപറയുന്നവരെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല.
മറിച്ചുള്ള പ്രചരണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും. ആരോപണങ്ങളുന്നയിച്ച് ചിത്രവധം ചെയ്യരുത്. ഏതു അന്വേഷണത്തിനും തയ്യാറാണ്. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി ബിജെപിയിലെ ചിലർ വാങ്ങിയതായുള്ള പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. നാളെ കോര്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും രമേശ് മാധ്യമങ്ങളോടു പറഞ്ഞു.