മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ശക്തമായ നടപടി വേണമെന്ന് ആർഎസ്എസ് കേരള നേതൃത്വം ആവശ്യപ്പെട്ടു. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പ് പോരാണ് വിവാദത്തിന്‍റെ കാരണമെന്നും ആര്‍.എസ്.എസ് വിലയിരുത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചു.
മെഡിക്കല്‍ കോഴയില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളത്തിനും സാക്ഷിയായി. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ , എം.ബി.രാജേഷ് എന്നിവര്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. മെഡിക്കല്‍കോളേജ് കോഴ ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് എം.ബി.രാജേഷ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിനാല്‍ സഭാ നടപടികള്‍ ഉച്ചവരെയുണ്ടാകാനേ സാധ്യതയുള്ളൂ. മെഡിക്കല്‍കോളേജ് അഴിമതിയും കര്‍ഷകപ്രശ്നങ്ങളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ തടസപ്പെട്ടു
കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നവരാണ് ഹവാലപണമിടപാട് നടത്തിയതെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ഇതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷണിക്കണം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ആവശ്യപ്പെട്ടു. കേന്ദ്രനേതാക്കള്‍ക്കും മെഡിക്കല്‍ കോഴയില്‍ പങ്കെന്ന് ചെന്നിത്തല ആരോപിച്ചു.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതിക്കാരൻ രമേശിനെക്കുറിച്ചു നൽകിയ മൊഴിയായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത്. ഇതു മനസ്സിലാക്കി വർക്കലയിലുള്ള തന്റെ എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജിയുടെ മൊഴി.