സംസ്ഥാന ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളജ് കോഴ പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോപണം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ , എംബി രാജേഷ് എന്നിവര്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ലോക്സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാനാണ് പി കരുണാകരന്‍റെ ശ്രമം. മെഡിക്കല്‍കോളേജ് കോഴ ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് എം.ബി രാജേഷ് ആരോപിക്കുന്നു.
സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ആവശ്യപ്പെട്ടു. കേന്ദ്രനേതാക്കള്‍ക്കും മെഡിക്കല്‍ കോഴയില്‍ പങ്കെന്ന് ചെന്നിത്തല ആരോപിച്ചു.
കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നവരാണ് ഹവാലപണമിടപാട് നടത്തിയതെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഇതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷണിക്കണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റിചേരും. എം.ടി.രമേശിനെതിരെ പരാമര്‍ശമുള്ള റിപ്പോര്‍ട്ട് പാര്‍ട്ടിവേദിയില്‍ ചര്‍ച്ചയ്ക്കെടുക്കാതായതോടെയാണ് ഒരുവിഭാഗം നേതാക്കള്‍ ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത്. കുമ്മനവും പി.കെ.കൃഷ്ണദാസും കൂടി ഉള്‍പ്പെട്ട ഔദ്യോഗികപക്ഷത്തിനെതിരെ റിപ്പോര്‍ട്ട് ആയുധമാക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.
ഏറ്റവും ഒടുവിൽ തൃശൂരിൽ ചേർന്ന നേതൃയോഗവും അന്വേഷണറിപ്പോർട്ട് ചർച്ചക്കെടുതായപ്പോഴാണ് വിമതവിഭാഗം മാധ്യമങ്ങളെ ആയുധമാക്കിയത് .. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ജനറൽസെക്രട്ടറി തന്നെ അഴിമതിആരോപണത്തിൽ കുടുങ്ങിയെന്നാണ് പ്രചാരണം. . രമേശിനെ പ്രതിരോധത്തിലാക്കാൻ വിമത നേതാക്കൾ സമൂഹമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു.
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുകയെന്ന പ്രധാനമന്ത്രിയുടെ പ്രസതാവന ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം വി. മുരളീധരന്‍ സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ സംസ്ഥാന വക്താവ് പി രഘുനാഥ് തുടങ്ങിയവർ ഒരേ സമയമാണ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. മോദിയുടെ പ്രസ്താവന ഇപ്പോൾ വളരെ പ്രസ്കതമാണെന്നായിരുന്നു വി മുരളീധരന്റെ പോസ്റ്റ്. കെ.സുരേന്ദ്രനും രഘുനാഥും ഏറ്റുപിടിച്ചു.
സ്വാശ്രയ െമഡിക്കൽ ഫീസ് സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ മെഡിക്കൽ കോളേജുകള്‍ അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പരോക്ഷമായി പറഞ്ഞതും രമേശിനെ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ റിപ്പോർട്ടിലെ പരമാർശങ്ങൾ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് രമേശ് തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് . അടുത്ത കോർകമ്മിറ്റിയോഗത്തില് റിപ്പോർട്ട് ചർച്ചയ്ക്കു വന്നാൽ വിമത വിഭാഗം ആഞ്ഞടിക്കും. കുമ്മനം രാജശേഖരൻ തന്നെ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്ട്ട് പാർട്ടി ചർച്ചക്കെടുക്കും മുന്പ് ചോര്ന്നുവെന്നത് ബി ജെ പി ക്കുള്ളിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു