ബിജെപി സംസ്ഥാന ഘടകത്തെ വലച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടി സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തീരുമാനം അറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ നേതാക്കൾ വാങ്ങിയതായി ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷനാണ് റിപ്പോർട്ട് നൽകിയത്.
വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാർട്ടി വിലയിരുത്തുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്‍റെ പ്രവർത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയുമാണെന്ന് കുമ്മനം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സഹകരണ സെൽ സംസ്ഥാന കൺവീനറെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പരാതിക്കാരൻ രമേശിനെക്കുറിച്ചു നൽകിയ മൊഴിയായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജിയുടെ മൊഴി. എന്നാൽ, മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണ് താനെന്നായിരുന്നു കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.ടി. രമേശിന്റെ പ്രതികരണം.