മെഡിക്കൽ കോളജ് കോഴ ഇടപാടിൽ തനിക്കെതിരെ ഉയർന്ന ഏത് ആരോപണത്തെ നേരിടാനും തയാറെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. ആരോപണം ഉന്നയിച്ച് തന്നെ ചിത്രവധം ചെയ്യാനാണു നീക്കം. പാലക്കാട് ചെർപ്പുളശേരിയിലെ മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനായി കോളജിന്റെ ഉടമ തന്നെ വന്നുകണ്ടിരുന്നു. മെഡിക്കൽ കോളജു പോയിട്ട് നഴ്സറി സ്കൂൾ പോലും അനുവദിപ്പിക്കുന്നതിനുള്ള ശേഷിയില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഇതിനുശേഷം കാണുകയോ ഫോണിൽ സംസാരിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. തിരുവനന്തപുരത്തെ കോളജിനായി ആരും തന്നെ വന്നു കണ്ടിട്ടില്ല. ഇതിൽ പറയുന്ന ആരുമായും വ്യക്തിപരമായ അടുപ്പമില്ല. അവരും തന്റെ പേരു പറഞ്ഞിട്ടില്ല എന്നാണറിയുന്നത്.
സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. കോഴക്കേസിൽ തന്റെ പേരു മന:പൂർവം ഉൾപ്പെടുത്താനായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. നാളെ ചേരുന്ന പാർട്ടി കോർ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും. സംസ്ഥാന അധ്യക്ഷൻ നിയോഗിച്ച കമ്മിറ്റിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന് എന്നതിനാൽ റിപ്പോർട്ടിന്റെ ആധികാരികതയെപ്പറ്റി അഭിപ്രായം പറയുന്നില്ല.
കാൽനൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ ഇത്തരമൊരു ആരോപണം ആദ്യമായാണു നേരിടേണ്ടി വന്നതെന്നും അതുകൊണ്ടുതന്നെ മാനസികമായി ബുദ്ധിമുട്ടു തോന്നിയെന്നും എം.ടി. രമേശ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളിൽ ഒരു വിദൂരമായ ബന്ധമെങ്കിലും തെളിയിക്കാനായാൽ പൊതുപ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴ വാങ്ങിയെന്ന ആരോപണത്തിൽ സമഗ്രഅന്വേഷണം നടത്തുമെന്നു ബിജപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കുറ്റക്കാരാണെങ്കില്‍ നടപടിയുണ്ടാകും . കോഴ വാങ്ങിയെന്ന വാർത്തകൾ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുളളതാണ്. അഴിമതിയെ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് ബിജെപിയെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ആരോപണത്തിൽസമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ആവശ്യപ്പെട്ടു. കേന്ദ്രനേതാക്കള്‍ക്കും മെഡിക്കല്‍ കോഴയില്‍ പങ്കെന്ന് ചെന്നിത്തല ആരോപിച്ചു.
കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നവരാണ് ഹവാലപണമിടപാട് നടത്തിയതെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഇതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷണിക്കണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.