ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ മദ്യവുമായി ബന്ധപ്പെടുത്തി സമാജ്വാദി പാര്‍ട്ടി എംപി നടത്തിയ പ്രസ്താവനയെച്ചൊല്ലി രാജ്യസഭയിൽ ബഹളം. മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളിന്റെ പ്രസ്താവന ഭൂരിപക്ഷ വികാരം വൃണപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. തുടര്‍ന്ന് അഗര്‍വാള്‍ പ്രസ്താവന പിന്‍വലിച്ചെങ്കിലും ഭരണപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവച്ചു. എംപിയുടെ പരാമർശം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരുടെ വികാരം വൃണപ്പെടുത്തുന്നതാണെന്ന് ഡപ്യൂട്ടി ചെയർമാൻ പറഞ്ഞു. തുടർന്ന് സഭാരേഖകളിൽനിന്നും ഈ പരാമർശം നീക്കം ചെയ്തു.
നേരത്തെ, പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും കടുത്ത ഭാഷയില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടം നടത്തുന്ന അക്രമങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വിളവെടുപ്പ് നടത്തുകയാണെന്ന് രാജ്യസഭയില്‍ ഗുലാം നബി ആസാദ് ആരോപിച്ചു. അക്രമങ്ങള്‍ നടത്തുന്നവരും സര്‍ക്കാരും തമ്മില്‍ പരസ്പര ധാരണയുണ്ടോയെന്ന് പ്രതിപക്ഷം സംശയിക്കുന്നു. ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ, സംഘപരിവാർ അംഗങ്ങൾ എന്നിവരാണ് ഇത്തരം കേസുകളിൽ ഉൾപ്പെടുന്നത്. ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളെക്കുറിച്ച് രാജ്യസഭയില്‍ തുടങ്ങിയ ഹ്രസ്വചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമവും കര്‍ഷകർ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം ബഹളം വച്ചിരുന്നു. ജെഡിയു നേതാവ് ശരദ് യാദവ്, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എന്നിവരാണ് കർഷക പ്രശ്നം ഉന്നയിച്ചത്. കർഷകർ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് ശരദ് യാദവ് പറഞ്ഞു.
ഗോ സംരക്ഷണത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടക്കുന്നുവെന്ന വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുകയും ചെയ്തു. പ്രളയം ബാധിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.