സൂപ്പർ ഡീലക്സ് ഉൾപ്പെടെ 15 പുത്തന്‍ ബസുകൾ രണ്ടുമാസമായി കോഴിക്കോട് പാവങ്ങാട് ഡിപ്പോയില്‍ കട്ടപ്പുറത്ത്. ക്ഷമത പരിശോധിച്ച് പുറത്തിറക്കിയ ബസുകളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തുരുമ്പെടുക്കുന്നത്. പമ്പ ചെയിൻ സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ 5 ലോ ഫ്ളോർ ബസുകളും 6 മാസമായി നിരത്തിലിറങ്ങിയിട്ടില്ല.
അലംഭാവത്തിന്റെ അങ്ങേയറ്റത്തെ കാഴ്ചയാണിത്. ഈ ബസുകൾ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന കഴിഞ്ഞ് ഡിപ്പോയിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. സർവീസിനായി റോഡിലേക്കിറക്കാനായില്ല. കുപ്പത്തൊട്ടിയിലെന്ന പോലെ കുറ്റിക്കാട്ടിലാണ് ബസുകൾ നിർത്തിയിട്ടിരിക്കുന്നത്. ഒരു സൂപ്പർ ഡീലക്സ് എയർ ബസ്, മൂന്ന് സൂപ്പർ എക്സ്പ്രസ്, ആറ് സൂപ്പർഫാസ്റ്റ്, 5 നോൺ എസി ലോ ഫ്ളോർ ബസുകളാണ് ചെളിക്കുണ്ടിലുള്ളത്. പലതും തുരുമ്പെടുത്ത് തുടങ്ങി. ബ്രേക്ക് തകരാറിലായതും, പെർമിറ്റില്ലാത്തതും, ഡീസൽ ടാങ്കിന്റെ ചോർച്ചയും, ലൈറ്റുകൾ തെളിയാത്തതുമാണ് പ്രതിസന്ധി. സ്പെയർ പാർട്സില്ലാത്തതും ജീവനക്കാരുടെ കുറവും ബസുകൾ നശിക്കുന്നതിന്റെ കാരണമായിപ്പറയുന്നു.
ശബരിമല തീർഥാടനകാലത്ത് പമ്പ നിലയ്ക്കൽ ചെയിൻ സർവീസിന് ശേഷം മടങ്ങിയെത്തിയ നാല് നോൺ എസി ലോ ഫ്ളോർ ബസുകൾ പിന്നീട് റോഡ് കണ്ടിട്ടില്ല. ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർ പരസ്പരം കൈമലർത്തും. ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നതെങ്കിലും ഇതൊന്നും ആനവണ്ടിയുടെ അധികാരികൾ അറിയുന്നില്ലെന്ന് വ്യക്തം.