തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോകൾക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനമായി. പദ്ധതികൾക്ക് ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഡി.എം.ആർ.സി മുഖ്യഉപദേശകൻ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം ലൈറ്റ്മെട്രോ പാപ്പനംകോട് വരെ നീട്ടുന്നത് സംബന്ധിച്ച് പഠനം നടത്തും.
തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് 1.98 ഹെക്ടർ ഭൂമിയും കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് 1.44 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബീയിൽ നിന്ന് പണം അനുവദിക്കും. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമനവരെ 21.8 കിലോമീറ്റർ നീളത്തിലാണ് തിരുവനന്തപുരം ലൈറ്റ്മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കരമനയിൽ നിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തിൽ പഠനം നടത്താനും ഇന്നുചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
പദ്ധതിയിൽ വരുന്ന നാല് ഫ്ളൈ ഓവറുകളിൽ ഒന്നായ ഉള്ളൂർ ഫ്ളൈ ഓവർ മെഡിക്കൽകോളജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം നടത്തും. മെഡിക്കൽ കോളജ് മുതൽ മീഞ്ചന്തവരെയാണ് കോഴിക്കോട് ലൈറ്റ്മെട്രോ. തിരുവനന്തപുരം ലൈറ്റ്മെട്രോയ്ക്ക് 4219 കോടിരൂപയും കോഴിക്കോട് ലൈറ്റ്മെട്രോയ്ക്ക് 2509 കോടിരൂപയുമായിരുന്നു അന്ന് ചെലവ് കണക്കാക്കിയിരുന്നത്. കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ തുടർനടപടികളുമായി മുന്നോട്ടുപോകും.