കോവളം എംഎൽഎ എം വിൻസന്റിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എംഎൽഎ ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് നെയ്യാറ്റിൻകര സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. വീട്ടമ്മ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കോവളം എംഎൽഎ എം വിൻസെന്റിന്റെ സമീപവാസിയായ വീട്ടമ്മയാണ് എംഎൽഎ ഫോണിലൂടെ അപമര്യാദയായി സംസാരിച്ചെന്നാരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ അൻപത്തിയൊന്നുകാരിയായ വീട്ടമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് എംഎൽഎയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.
ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാനായാലെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എം വിൻസെന്റ് എം എൽ എ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, എം.വിന്‍സന്‍റ് എം.എല്‍.എയ്ക്കെതിരായ ആരോപണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.