ടിബറ്റന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന. അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെയാണ് കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. സൈനികരേയും വഹിച്ചുള്ള ട്രക്കുകള്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടതായി ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്്ലി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം തിബറ്റിലെ സ്വാധീനമേഖലകളില്‍ ചൈനീസ് പട്ടാളം സൈനികാഭ്യാസം നടത്തിയിരുന്നു.
ഇന്ത്യ– ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ ടിബറ്റിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പടയൊരുക്കം. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ കമാൻഡാണ് സൈനിക നീക്കം നടത്തിയിരിക്കുന്നതെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. സിൻജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതും ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതും വെസ്റ്റേൺ കമാൻഡാണ്.
അതിർത്തിയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇവ മാറ്റിയതെന്നു വ്യക്തമല്ല. ടിബറ്റിൽ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിക്കിം മേഖലയിൽ ദോക് ലായിൽ ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുന്നതു തുടരുന്നതിനിടെയാണു വടക്കുപടിഞ്ഞാറൻ ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികാഭ്യാസം നടത്തിയത്. ദ്രുത സേനാ വിന്യാസം മുതൽ നവീന ആയുധങ്ങൾ വരെ അഭ്യാസത്തിൽ ഉപയോഗിച്ചു. ഇന്ത്യ–ചൈന നിയന്ത്രണ രേഖയിൽ(എൽഎസി) കാവലുള്ള പിഎൽഎ ടിബറ്റ് കമാൻഡ് ആണ് അഭ്യാസത്തിൽ പങ്കെടുത്തത്.
മൂന്നാഴ്ചയായി സിക്കിം അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം തുടരുകയാണ്. ജൂൺ 16ന് ദോക് ലായിൽ ചൈനീസ് സേനയുടെ റോഡ് നിർമാണം ഇന്ത്യൻ സേന തടഞ്ഞതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. തന്ത്രപ്രധാനമായ ദോക് ലാ മേഖലയിൽ റോഡു നിർമിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണ് വാദം. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ.