നഴ്സിങ് വിദ്യാര്‍ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിൽ കണ്ണൂര്‍ കലക്ടര്‍ക്ക് കത്തയച്ചു. വിദ്യാര്‍ഥികള്‍ നഴ്സിങ് ജോലിക്ക് പ്രാപ്തരല്ലെന്നും ഉത്തരവ് പഠനത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കലക്ടറുടെ ഉത്തരവിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്തുവന്നു. ഉത്തരവിനെതിരെ സമരം നടത്തുന്ന ജില്ലയിലെ നഴ്സിങ് വിദ്യാർഥികളുമായി കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രി പിന്തുണ നൽകിയ കലക്ടറുടെ ഉത്തരവാണ് സിപിഎം ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞിരിക്കുന്നത്.
കലക്ടറുടെ നടപടി പല പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തീരുമാനത്തിൽ ഉറച്ച് നിന്ന കലക്ടർ നാളെ വീണ്ടും വിദ്യാർഥികളുമായി ചർച്ച നടത്തും.വിവാദ ഉത്തരവിനെതിരെ ആയിരത്തിലധികം വിദ്യാർഥികൾ ചേർന്ന് കലക്ടറേറ്റ് ഉപരോധിച്ചു.
ഇത്രയും ദിവസം നഴ്സുമാരുടെ സമരത്തോട് സഹകരിക്കാതിരുന്ന സിപിഎം നിയന്ത്രണത്തിലുള്ള എകെജി നഴ്സിങ് കോളജിലെ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം പരിയാരം മെഡിക്കൽ കോളജിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധം മറ്റ് കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു. നിലവിൽ ആരോഗ്യമന്ത്രിക്ക് പുറമെ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ മാത്രമാണ് കലക്ടറുടെ ഉത്തരവിനെ പിന്തുണച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ലയിൽ നടത്തിവരുന്ന സമരവും തുടരുകയാണ്.