ദളിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ഭരണകക്ഷി അംഗങ്ങൾ ബഹളം വെച്ചപ്പോൾ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജ്യസഭാംഗത്വം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് മായാവതി ബി എസ് പി അംഗങ്ങൾക്കൊപ്പം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വർഷകാലസമ്മേളനത്തിന്റെ രണ്ടാം ദിനം ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യസഭയിലും, കർഷക പ്രതിഷേധങ്ങൾ ലോക്സഭയിലും ഉയർത്തി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കാർഷിക രംഗത്തെ പ്രതിസന്ധികളും കർഷക ആത്മഹത്യയും മറ്റു നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ കെ സി വേണുഗോപാൽ അടക്കമുള്ളവർ പ്രതിപക്ഷനിരയിൽ നിന്ന് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു. സഭ നിർത്തിവെച്ചു. ബി എസ് പി നേതാവ് മായാവതിയാണ് രാജ്യസഭയിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നൽകിയത്. ബിജെപി വർഗീയത പടർത്തുകയാണെന്നും പാർട്ടിക്ക് ദലിത് വിരുദ്ധ മാനസികാവസ്ഥയാണുള്ളതെന്നും മായാവതി ആരോപിച്ചു.