2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് കേസെടുത്തത്. നടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചതിന് ഏറെക്കുറെ സമാനമായ മറ്റൊരു പരാതിയിലാണ് പൾസർ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2011 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ ഹോട്ടലിൽ കൊണ്ടുവിടാൻ എന്ന വ്യാജേന പൾസർ സുനിയും സംഘവും വാനിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഹോട്ടലിലേക്കുള്ള വഴിയിൽ നിന്ന് വാഹനം മാറി സഞ്ചരിച്ചതിനെ തുടർന്ന് നടി ഭർത്താവിനെയും ചിത്രത്തിന്റെ നിർമാതാവിനെയും വിവരമറിയിച്ചു. നിർമാതാവ് ജോണി സാഗരിക സംഭവം അറിഞ്ഞതോടെ പൾസറിനെ നേരിട്ട് ഫോൺ വിളിക്കുകയും നടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ നിർമ്മാതാവ് ജോണി സാഗരികയുടെ പരാതി വാങ്ങി കേസെടുക്കുകയായിരുന്നു. പൾസർ സുനിയും മറ്റ് 4 പേരുമാണ് കുറ്റക്കാർ.കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നേരത്തേയുണ്ടായിരുന്ന റിപ്പോർട്ടുകളും ഫയലുകളും എഡിജിപി സന്ധ്യ നേരിട്ട് വരുത്തി പരിശോധിച്ചിരുന്നു.