ദിലീപിന്‍റെ ഭൂമി ഇടപാടില്‍ ഇടപെട്ടുവെന്ന ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലാണ് പരാതിക്കാരനെ മന്ത്രി വെല്ലുവിളിച്ചത്. ദിലീപിന്‍റെ ഭൂമി ഇടപാടില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. താന്‍ ഇടപെട്ടുവെന്നാരോപിച്ച ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഡി സിനിമാസ് ഭൂമി ഇടപടില്‍ മന്ത്രി ഇടപെട്ടെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു സുനിൽ കുമാർ.
നടൻ ദിലീപിന്റെ ഉമടസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റർ സമുച്ചയത്തിനായി പുറംപോക്ക് കയ്യേറിയെന്ന് മന്ത്രി ഇ.ചന്ദ്രേശേഖരൻ വ്യക്തമാക്കിയിരുന്നു. റീസർവേ നടത്തി ഭൂമിയുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് കാണിച്ച് കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കുമരകം പന്ത്രണ്ടാംബ്ലോക്കിൽ ദിലീപിനുള്ള ഭൂമിയെ കുറിച്ച് അന്വേഷിക്കാനും റവന്യുമന്ത്രി ഇന്ന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുനിൽ കുമാർ ദിലീപിനായി രംഗത്തു വന്നുവെന്ന ആരോപണം സജീവമായത്.
കയ്യേറ്റമുണ്ടെന്ന് 2013ൽ തന്നെ കണ്ടെത്തിയെന്നും പലതവണ കൈമാറ്റം ചെയ്ത ഭൂമിയായതിനാൽ വിശദമായ പരിശോധന അനിവര്യമാണെന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും റവന്യൂമന്ത്രി കോഴിക്കോട്ട് അറിയിച്ചു. ഡിസിനിമാസിന്റെ ഭൂമിവിഷയം സങ്കീർണമാണെന്നാണ് കലക്ടറുടെ റിപ്പോർട്ട്. നിജസ്ഥിതിയറിയാൻ റീസർവേ അനിവാര്യമാണ്. ഇതിനുള്ള നടപടികൾ തുടങ്ങിയെന്നും ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്്ളോക്കിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി കോട്ടയം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ടര ഏക്കർഭൂമിയിൽ സർക്കാർഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ദിലീപ് കൈയ്യേറിയതാണെന്നുമാണ് ആക്ഷേപം. ഇത് സംബന്ധിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നേരത്തെ പരാതി ഉന്നയിച്ചപ്പോൾ, പൾസർസുനി ഉൾപ്പെടെയുള്ള ഗുണ്ടകൾ അവരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ട്. പരാതികൾ ശക്തമായപ്പോൾ ദിലീപ് ഈ ഭൂമി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.കോടതി ആവശ്യപ്പെട്ടിട്ടുപോലും കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സ്ഥലവാസികൾ പറയുന്നു.