കേന്ദ്രസർക്കാരുമായി ചേർന്ന് തിരുവനന്തപുരം ലൈറ്റ് മെട്രോ നടപ്പിലാക്കിയാൽ മതിയെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. സംസ്ഥാനം തനിയെ പദ്ധതിയുമായി മുന്നോട്ടുപോയാൽ തടസങ്ങളുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കഴിഞ്ഞ സർക്കാർ അംഗീകരിച്ചിട്ടും ഒന്നുംസംഭവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ വിമർശിച്ചിരുന്നു.
4000 കോടിരൂപ മുടക്കിൽ തിരുവനന്തപുരം ലൈറ്റ് മെട്രോ പൂർത്തീകരിക്കാമെന്നാണ് ഇ.ശ്രീധരൻ പറഞ്ഞത്. അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാം. 2015 സെപ്റ്റംബറിൽ ഡി.എം.ആർ.സി കൈമാറിയ വിശദമായ പദ്ധതി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിട്ടും തുടർനടപടികളുണ്ടാകാത്തതിൽ അദ്ദേഹം അതൃപ്തി പ്രകടമാക്കുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ മുൻഗണനയിൽ ലൈറ്റ് മെട്രോയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണ്. ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള മൂന്ന് ഫ്ളൈ ഓവറുകള്‍ക്ക് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞു. തമ്പാനൂർ ഫ്ളൈ ഓവറിന്റെ ഡി.പി.ആറിലുള്ള ചില പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. സ്ഥലമേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.