നടൻ ദിലീപ് ചാലക്കുടിയിൽ സർക്കാർ ഭൂമി കൈക്കലാക്കിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ റവന്യൂ മന്ത്രിയുടെ നിർദ്ദേശം. ഡി സിനിമാസ് എന്ന തീയറ്റർ സമുച്ചയം നിൽക്കുന്ന ഭൂമിയെ കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. തൃശൂർ ജില്ലാകലക്ടർക്കാണ് അന്വേഷണ ചുമതല.
ചാലക്കുടിയിൽ ഒരേക്കർ സർക്കാർഭൂമി വ്യാജ ആധാരമുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. 2005ലാണ് ഈ സ്ഥലം ദിലീപ് സ്വന്തമാക്കിയത്. പീന്നീട് ഇവിടെ ആധുനിക സൗകര്യങ്ങളുള്ള ഡി സിനിമാസ് എന്ന സമുച്ചയം നിർമ്മിക്കുകയായിരുന്നു. ചാലക്കുടി ശ്രീധരമംഗലം ക്ഷേത്രത്തിന് കൈമാറിയ സർക്കാർഭൂമിയാണ് ഇതിൽ ഒരുഭാഗമെന്നാണ് കരുതുന്നത്. 35 സെന്റ് തോട്പുറമ്പോക്കാണ്. ഇത് കൈയ്യേറിയതാണെന്നും ആക്ഷേപമുണ്ട്. എട്ട് ആധാരങ്ങളിലേക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുകയും പിന്നീട് അവ ഒരുമിച്ച് ദിലീപ് വിലയാധാരമാക്കുകയും ചെയ്തു എന്നാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഇക്കാര്യങ്ങൾ അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി തൃശൂർ ജില്ലാകലക്ടറോട് നിർദ്ദേശിച്ചു.
ഭൂമി പോക്കുവരവ് ചെയ്തതിൽ കൃത്രിമം നടന്നുവെന്ന ആരോപണവും അന്വേഷണ പരിധിയിൽ വരും. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് 2015 ൽ ലാന്റ് റവന്യൂ കമ്മിഷണർ നിർദ്ദേശിച്ചിരുന്നു. അന്ന് അന്വേഷണം മുന്നോട്ട് പോയില്ല. ദിലീപ് സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുടക്കുകയായിരുന്നു എന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ചാലക്കുടിയിലെ ഭൂമി കലാഭവൻമണിയും ദിലീപുമായി ചേർന്നാണ് വാങ്ങിയതെന്നും പിന്നീട് മണിയെ മൾട്ടിപ്്ളെക്സ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഉള്ള വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.