സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന നഴ്സുമാരുടെ സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടർന്നാണു സമരം മാറ്റിവച്ചത്. 19ന് നടത്തുന്ന ചർച്ചയിൽ നഴ്സുമാർക്ക് അനുകൂല തീരുമാനം ആയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ 21ന് നടത്താനിരിക്കുന്ന സമരത്തിൽനിന്ന് തൽക്കാലം പിന്നോട്ടില്ല. 19ലെ ചർച്ചയ്ക്കുശേഷമേ അതിൽ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎൻഎ അറിയിച്ചു.
സമരം മാറ്റിവച്ചാൽ ചർച്ചയാകാമെന്നു നഴ്സുമാരോടു സർക്കാർ രാവിലെ വ്യക്തമാക്കിയിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്സുമാരുടെ ആവശ്യം. എന്നാൽ 17,000 രൂപ വരെ നൽകാമെന്ന നിലപാടിലാണു സർക്കാർ.
അതിനിടെ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും സമരത്തിൽനിന്നു വിട്ടു നിൽക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയിൽ നേരത്തെ ‘എസ്മ’ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.