നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാർ ശ്രമം. സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്ന് നഴ്സുമാരോട് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നാണ് അനൗപചാരിക ഇടപെടല്‍. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ഐ.എം.എ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നഴ്സുമാരുടെ സമരപ്രഖ്യാപനം, നേരിടാൻ സേവനങ്ങൾ പരിമിതപ്പെടുത്തുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ, എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. മുൻപെങ്ങുമുണ്ടാകാത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല അഭിമുഖീകരിക്കുന്നത്. പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ വി.എസ് അച്യുതാനന്ദനും രംഗത്തുവന്നു. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല. അതേസമയം എസ്മ പ്രയോഗിക്കുന്നതിനോടും ഭരണപക്ഷത്തെ ഭൂരിഭാഗത്തിനും യോജിപ്പില്ല. മറുവശത്ത് കൂട്ട അവധിയെടുത്ത് എസ്മയെ നേരിടാനാണ് നഴ്സുമാരുടെ തീരുമാനം. നിയമപരമായ വഴികളും തേടും.
ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ സ്കൂളുകളിലും നിന്നും കോളേജുകളിൽ നിന്നും നഴ്സുമാരെ എത്തിക്കാൻ മാനേജ്മെന്റുകളും നീക്കം നടത്തുന്നു. പനി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സമവായനീക്കത്തിന് ഇന്നെങ്കിലും സർക്കാർ മുൻകൈ എടുക്കുമെന്നാണ് ആശുപത്രി ഉടമകളുടേയും നഴ്സുമാരുടേയും പ്രതീക്ഷ.