ശമ്പള വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം നേരിടാൻ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി പരാമർശം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. ഹൈക്കോടതി പരാമർശം സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സമരം അവസാനിപ്പിക്കാൻ സർക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. മാനേജ്മെന്റുകളുമായി സർക്കാർ നടത്തുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇനിയൊന്നുംചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രിപറയുന്നത്. സർക്കാർ ഇപ്പോൾ വർദ്ധിപ്പിച്ചെന്ന് പറയുന്ന ശമ്പളം സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്.
നഴ്സുമാർ അവർക്ക് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. മാനേജ്മെന്റുകളുമായി ചർച്ച നടത്തി നഴ്സുമാരുടെ ആവശ്യം അംഗീകരിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആശുപത്രികൾ അടച്ചിടുമെന്ന മാനേജ്മെന്റ് നിലപാട് സമ്മർദ്ദ തന്ത്രമാണ്.ആ ഭീഷണിക്ക് മുന്നിൽ സർക്കാർ വഴങ്ങരുത്. അടച്ചിട്ട് സ്ഥാപനങ്ങൾ പിടിച്ചെടുത്താൽ അവിടെ സൗജന്യ സേവനത്തിന് തയ്യാറാണെന്ന് നഴ്സുമാർ പറഞ്ഞിട്ടുണ്ട്. നഴ്സുമാരുടെ വേതനം വർദ്ധിപ്പിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ കാര്യക്ഷമായ ഇടപെടൽ നടത്തണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു