കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് മെട്രോ ഇന്ന് പ്രവേശിക്കും. പാലാരിവട്ടം മുതൽ എം ജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ ഇന്ന് രാവിലെ നടക്കും. ട്രയൽ റൺ വിജയിച്ചാൽ ഈ പാതയിലെ മെട്രോ സർവീസ് അടുത്ത മാസം തുടങ്ങും. അവസാന നിമിഷമുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയതിനു പിന്നാലെയാണ് കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ ഇന്ന് തന്നെ തുടങ്ങാൻ മെട്രോ ഏജൻസികൾ തീരുമാനിച്ചത്.
രാവിലെ പത്തരയ്ക്ക് കലൂർ സ്റ്റേഡിയത്തിൽ നിന്നാവും ട്രയൽ റൺ തുടങ്ങുക. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കിൽ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും ഇന്നലെ രാത്രിയോടെ പ്രവർത്തനക്ഷമമാക്കി. സർവീസിനുള്ള ട്രയിനും സജ്ജീകരിച്ചു. ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എം.ജി.റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്. ട്രയൽ റൺ ഒരു മാസം തുടരും.വിജയകരമെങ്കിൽ അടുത്ത മാസം അവസാന വാരത്തോടെ സർവീസ് തുടങ്ങും. മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണു ഇപ്പോൾ സർവീസ് നടക്കുന്നത്.