റേഷൻകാർഡ് വിതരണം അവസാനഘട്ടത്തിലെത്തിയപ്പോൾ മുൻഗണനപട്ടികയിൽ അറുപത്തി അയ്യായിരത്തോളം അനർഹർ. അർഹതയുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരാകട്ടെ സൗജന്യചികിൽസപോലും കിട്ടാതെ ബുദ്ധിമുട്ടുന്നു. അതേസമയം പട്ടികയിലെ പിഴവുകൾ പരിഹരിക്കാൻ ഉന്നതതലയോഗം വിളിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു
ആരോരുമില്ലാത്ത ആരിഫ ബീവിക്കും കിട്ടിയത് നീലകാർഡ്. ഇതുവരെ ബി.പി.എൽ കാർഡ് വഴി ലഭിച്ചിരുന്ന സൗജന്യ അരിയായിരുന്നു ആശ്രയം. മുൻഗണനപട്ടികയിൽ നിന്ന് പുറത്തായതോടെ ഈ മാസം മുതൽ അതും നിഷേധിക്കപ്പെട്ടു. തെറ്റുകൾ തിരുത്തി മുൻഗണന പട്ടിക പുനക്രമീകരിക്കാൻ മാസങ്ങളെടുക്കും. അതുവരെ കാർഡ് വഴി ലഭിച്ചിരുന്ന ഭക്ഷ്യധാന്യമോ, സൗജന്യ ചികിൽസയോ ഇവർക്ക് കിട്ടില്ല.
അതേസമയം മുൻഗണ പട്ടിക തയാറാക്കിയതിലെ പിഴവുകൾ തിരുത്തുമെന്നും ഇതിനായി മാനദണ്ഡങ്ങളിൽ തന്നെ മാറ്റം വരുത്തുമെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. അനർഹരെ ഒഴിവാക്കുന്നതിൽ റേഷൻവ്യാപാരികളും റേഷൻ ഇൻസ്പെക്ടർമാരും വിമുഖത കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.