നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിന്റെ പക്കലെന്ന് പൊലീസ്. ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള പൊലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഫോണ്‍ കൈമാറിയത് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്ന് സംശയിക്കുന്നു. പ്രതി പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കുമെന്നും ഇത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് പൊലീസ് നിലപാട്. കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ദിലീപിന്റെ പൊലീസ് കസ്റ്റഡി നാളെ വൈകിട്ട് അഞ്ചുമണിവരെ കോടതി നീട്ടിയിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ പൊലീസിനെക്കുറിച്ച് തനിക്ക് പരാതികളില്ലെന്ന് ദിലീപ് പറഞ്ഞു. അതേസമയം രണ്ട് എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു
രണ്ടു ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ചോദ്യം ചെയ്യാന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂ·ഷന്‍ ആവശ്യപ്പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം നിര്‍ണായക ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഒന്നാം പ്രതിയുടെ മൊബൈല്‍ കണ്ടെടുക്കേണ്ട ബാധ്യത ദിലീപിനല്ലെന്നും സാക്ഷികളില്ലാത്തതിനാല്‍ മാപ്പുസാക്ഷിയെ അന്വേഷിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ദിലീപിനെതിരെ തെളിവുണ്ടെന്നും ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കേസ് ഡയറി ഹാജരാക്കാമെന്നും പ്രോസിക്യൂഷനും അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് ദിലീപിനെ നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. നാളെ ഉച്ചയ്ക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ദിലീപിനെ ഹാജരാക്കിയപ്പോള്‍ അങ്കമാലി കോടതി പരിസരത്ത് ഇന്നും വന്‍തോതില്‍ ജനം തടിച്ചുകൂടിയിരുന്നു.