മഴ മാറിയിട്ടും പനി മരണങ്ങൾ പേടിപ്പിക്കുന്ന നിരക്കിൽ തുടരുന്നു. ഏഴ് ദിവസത്തിനിടെ പനിയെടുത്തത് 58 ജീവൻ. പനി പൂർണമായും നിയന്ത്രിക്കാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു.
മഴയെത്തിയതോടെയാണ് പനി പടർന്നതെങ്കിൽ മഴ മാറിനിന്നിട്ടും പനി അടങ്ങുന്നില്ല. മുഖ്യമന്ത്രിയടക്കം മുന്നിൽ നിന്ന് ശുചീകരണവും പ്രതിരോധവും നടത്തുന്നൂവെന്ന് അവകാശപ്പെടുമ്പോളും പനിമരണങ്ങൾ പെരുകുകയാണ്. ഏഴ് ദിവസത്തെ കണക്കെടുത്താൽ തന്നെ പനി ഭീകരത ബോധ്യമാകും. 58 മരണം. വൈറൽപ്പനിയ്ക്കൊപ്പം ഡെങ്കിപ്പനിയാണ് കൂടുതൽ മരണം വിതയ്ക്കുന്നത്. എച്ച് 1എൻ1വും എലിപ്പനിയും പിന്നാലെയുണ്ട്. 21 പേർ മരിച്ച തിരുവനന്തപുരമാണ് പനിമരണത്തിലും തലസ്ഥാനത്ത്. 14 പേർ മരിച്ച മലപ്പുറവും ശാന്തമല്ല. 58 മരണത്തിൽ 22 വും 35 വയസിൽ താഴെയുള്ളവരാണെന്നതും പേടിപ്പിക്കുന്നുണ്ട്. ശരാശരി കാൽലക്ഷത്തോളം പേർ പ്രതിദിനം സർക്കാർ ആശുപത്രിയിൽ മാത്രം ചികിത്സ തേടുന്നു. പനിയെ നിയന്ത്രിക്കാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിച്ചു.
എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും സർക്കാർ ആശുപത്രികളിലേർപ്പെടുത്തിയിരിക്കുന്ന പ്രത്യേക സംവിധാനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അടുത്ത ആഴ്ച നഴ്സുമാർ സമരം ആരംഭിക്കുന്നതോടെ സ്വകാര്യ ആശുപത്രിക്ക് പകരം സർക്കാർ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നത് വരാൻ പോകുന്ന വലിയ വെല്ലുവിളിയാണ്.