സംസഥാന സർക്കാരും സ്വകാര്യ ആശുപത്രി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് തിങ്കളാഴ്ച്ച മുതൽ ആശുപത്രികൾ അടച്ചിടുമെന്ന ഉടമകളുടെ ഭീഷണിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ ആരോപിച്ചു .നഴ്‌സ്‌മാരുടെ സമരം ശക്തിപ്പെട്ടതോടെ അതിനെ പരാജയപെടുത്താൻ സർക്കാരും ആശുപത്രി ഉടമകളും സംയുക്തമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ആശുപത്രി അടച്ചിടും എന്ന ഭീഷണി.
ആശുപത്രി ഉടമകളുടെ താൽപര്യങ്ങൾക്കു അനുസൃതമായി സർക്കാർ നിശ്ചയിച്ച ശമ്പള വ്യവസ്ഥകൾ നഴ്‌സ് മാരെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ . രാവും പകലും ശുഷ്കാന്തിയോടെ ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അർഹമായ ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ് അതിനു പകരം ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ് സർക്കാർ .
അമിതമായ ചാർജ്ജ് ഈടാക്കുന്നു എന്ന പരാതികൾ വ്യാപകമായി ലഭിച്ചിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല .ആശുപത്രി ചാർജ്ജിനു പുറമെ പ്രതിദിനം രണ്ടായിരം രൂപ നഴ്‌സിംഗ് ഫീസ് എന്ന പേരിലും ഈടാക്കുന്ന ആശുപത്രികൾ പതിനായിരം രൂപ മാത്രമാണ് നഴ്‌സുമാർക്ക് ശമ്പളമായി നൽകുന്നത് .തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും നാൽപ്പതു ലക്ഷം രൂപയാണ് ഫീസായി ഈടാക്കിയത് .ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയും ചെയ്‌തു .
ആശുപത്രി അടച്ചിടും എന്ന ഭീഷണി മുഴക്കി ജനജീവിതം കൊണ്ട് പന്താടാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് തടയിടണമെന്ന് വി മുരളീധരൻ ആവശ്യപെട്ടു