സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരം പ്രഖ്യാപിച്ചെങ്കിലും പ്രശ്നപരിഹാര ചർച്ചയ്ക്ക് സർക്കാർ ശ്രമം തുടങ്ങിയില്ല. സമരം ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സംസ്ഥാന കൗൺസിൽ ഇന്ന് തൃശൂരിൽ ചേരും. അതേസമയം പ്രതികാര നടപടിയുടെ ഭാഗമായി കാസർകോട് പിരിച്ചുവിട്ട നഴ്സുമാരെ മാനേജ്മെന്റ് തിരിച്ചെടുത്തു.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പ്രഖ്യാപനം. സർക്കാർ പ്രഖ്യാപിച്ച ശമ്പള വ്യവസ്ഥ അംഗീകരിക്കില്ലെന്നും സുപ്രീംകോടതി നിർദേശപ്രകാരം കുറഞ്ഞകൂലി ഇരുപതിനായിരമായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. പകർച്ചപ്പനി പടരുന്നതിനിടയിൽ സമരം ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കുമ്പോഴും പ്രശ്നപരിഹാരത്തിനുള്ള നടപടികളൊന്നും സർക്കാർ ആരംഭിച്ചില്ല. മുൻനിശ്ചയിച്ച പ്രകാരം ഇരുപതിനാണ് ഇനി വ്യവസായ ബന്ധസമിതി ചേരേണ്ടത്. അതിന് മുൻപ് ചർച്ച വിളിക്കാനുള്ള നീക്കം ആരോഗ്യവകുപ്പോ തൊഴിൽ വകുപ്പോ നടത്തിയില്ല. ആ സാഹചര്യത്തിൽ ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന കൗൺസിലിൽ സമരം ശക്തമാക്കാനുള്ള നടപടിക്ക് യു.എൻ.എ തുടക്കം കുറിക്കും.
അടിസ്ഥാനശമ്പളം ഇരുപതിനായിരമായി അംഗീകരിക്കാത്ത മുഴുവൻ ആശുപത്രികളിലും പണിമുടക്കാനാണ് തീരുമാനം. ഐ.പി, ഒ·.പി വിഭാഗത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കും. അത്യാഹിതവിഭാഗത്തിലൊഴികെ ഒരിടത്തും രോഗികളെ പരിചരിക്കില്ല. പുതിയതായെത്തുന്ന രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യിപ്പിക്കും. കൂടാതെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരവും മറ്റ് ജില്ലാകേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരവും ആരംഭിക്കാനും തീരുമാനമുണ്ട്.
അതേസമയം ഏതാനും സ്വകാര്യ ആശുപത്രികൾ സ്വന്തം നിലയിൽ ശമ്പളം വർധിപ്പിക്കാനുള്ള ചർച്ചകൾക്ക് തയാറാകുമെന്ന പ്രതീക്ഷയും നഴ്സുമാർ മുന്നോട്ടുവയ്ക്കുന്നു. ഇൻഡ്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട് തുടരുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നു. അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയതിനാൽ ആശുപത്രികളെ കാര്യമായി ബാധിച്ചിട്ടില്ല. അതേസമയം സമരം ചെയ്തതിലെ പ്രതികാരനടപടിയെന്ന നിലയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ ആറ് നഴ്സുമാരെ അരമന ആശുപത്രി മാനേജ്മെന്റ് തിരിച്ചെടുത്തു.