ചൈനയിൽ തടവിൽ കഴിയുകയായിരുന്ന നൊബേൽ സമാധാന പുരസ്കാര ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു. കരളിന് അർബുദം ബാധിച്ചതിനെ തുടർന്ന് ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിയാവോബോയുടെ ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. 2009 ഡിസംബറിൽ 11 വർഷത്തെ തടവിനു വിധിച്ചു. 2010 ലെ നൊബേൽ സമാധാന പുരസ്കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാൻ അനുവദിച്ചില്ല. തുടർന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേൽ സമിതി മെഡലും പ്രശസ്തിപത്രവും സമർപ്പിച്ചത്. അർബുദ ബാധിതനായപ്പോഴും വിദഗ്ധ ചികിൽസയ്ക്കായി വിദേശത്തേക്കു വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യർഥന ചൈന നിരാകരിച്ചു.