ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് എന്ന സൂചനയുമായി നേതാക്കൾ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം പോസിറ്റീവായി കാണുന്നെന്ന് ജെ.ഡി.യു വൈസ് പ്രസിഡന്റ് ചാരുപാറ രവിയും യു.ഡി.എഫിൽ പാർട്ടി തുടർച്ചയായ തോൽവികൾ നേരിട്ടെന്ന് സെക്രട്ടറി ജനറൽ വർഗീസ് ജോർജും മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണിവിട്ടുവന്നാൽ ചർച്ചയാകാമെന്ന് വൈക്കം വിശ്വൻ പ്രതികരിച്ചു. ഇതോടെ ജെ.ഡി.യുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.
മനോരമ ന്യൂസ് നേരെ ചൊവ്വെയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശമാണ് ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശം വീണ്ടും ചർച്ചയിലെത്തിച്ചത്. ദേശീയ രാഷ്്്ട്രീയ സാഹചര്യങ്ങളിലെ മാറ്റവും ഇതിന് ആക്കം കൂട്ടി. മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കൾ തമ്മിൽ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ചർച്ച നടന്നെന്ന് ചാരുപാറ രവി. ഇടതുമുന്നണിയിൽ ജെ.ഡി.യുവിന് കൂടുതൽ സുരക്ഷിതത്വബോധമുണ്ട്. യു.ഡി.എഫിൽ മുന്നണി ബന്ധത്തെ ഓർത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കാലുവാരി ജെ.ഡി.യുവിനെ തോൽപിച്ചു.
മുന്നണി മാറ്റം ഈ വർഷം തന്നെയുണ്ടാകുമെന്നും അന്തിമതീരുമാനം ചെയർമാൻ വീരേന്ദ്രകുമാർ എടുക്കുമെന്നുമാണ് സൂചന. യു.ഡി.എഫിലെത്തിയശേഷം ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ പരാജയത്തിലെ കടുത്ത അതൃപ്തി വർഗീസ് ജോർജ് വ്യക്തമാക്കി
അനുകൂല നിലപാടുമായി എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ രംഗത്തെത്തി. ജെ.ഡി.യുവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വേലിയേറ്റങ്ങളിൽ വലഞ്ഞാണ് ജെ.ഡി.യു വീണ്ടും കളംമാറ്റത്തിന് തയ്യാറെടുക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന അനിശ്ചിതത്വവും സംസ്ഥാനഘടകത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. സോഷിലിസ്റ്റ് മുഖം രക്ഷപ്പെടുത്തിയെടുക്കാനുള്ള ആവേശവും മുന്നണി മാറ്റത്തിനുള്ള ആലോചനകൾക്ക് പിന്നിലുണ്ട്.
2009ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിന്റെ പേരിലാണ് സി പി എമ്മുമായി ഇടഞ്ഞത്. ഒറ്റസീറ്റിന്റെ പേരിൽ മുന്നണി വിട്ടു. യു ഡി എഫിനെ പുറത്തു നിന്ന് പിന്തുണച്ചു. പിന്നെ അകത്ത് കയറി. 2014ൽ കോഴിക്കോടും വടകരയും ചോദിച്ച് പാലക്കാട് കിട്ടി. വീരേന്ദ്രകുമാർ മത്സരിച്ചു തോറ്റു. ഘടകകക്ഷികൾ കാലുവാരിയെന്ന് പറഞ്ഞപ്പോൾ പാർട്ടി അധ്യക്ഷന് രാജ്യസഭാസീറ്റ് കിട്ടി. ഇടയിളക്കത്തിനിടെ നിയമസഭാതിരഞ്ഞടുപ്പെത്തി. കോഴിക്കോട് സമ്മേളനത്തിൽ യു ഡി എഫ് വിടണമെന്ന ആവശ്യം ശക്തമായി. കെ.പി. മോഹനനും മനയത്ത് ചന്ദ്രനും കടും പിടുത്തം പിടിച്ചപ്പോൾ തീരുമാനം മാറ്റി വെച്ചു.
ഇരുവരും പാർട്ടിയും മത്സരത്തിൽ തോറ്റമ്പി. കോർപറേഷൻ, യുഡി എഫ് കൺവീനർ സ്ഥാനങ്ങൾ കിട്ടിയില്ലെന്നായി പിന്നെ പരാതി. അങ്ങനെ കോഴിക്കോടും പത്തനംതിട്ടയും കിട്ടി. യുഡിഎഫിൽ അപമാനമാണെന്ന വികാരം പാർട്ടി അണികളിൽ ശക്തമാണ്. ഇതിനിടെയാണ് ദേശീയരാഷ്ട്രീയത്തിൽ നിതീഷ് കുമാറിന്റെ ബിജെപി ചായവ്. അങ്ങനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്വതന്ത്രനിലപാടെന്ന പ്രഖ്യാപനമുണ്ടായി. പിന്നെ പല ഇടതുവേദികളിലും പാർട്ടി അധ്യക്ഷനെ കണ്ടു. ഇഷ്ടം പറഞ്ഞു. ഇനിയും ഇടഞ്ഞ് നിൽക്കുന്നത് കെ.പി. മോഹനൻ മാത്രം.
നിലനിൽപ് രാഷ്ട്രീയത്തിൽ മോഹനനെയും സംഘത്തെയും പാർട്ടി തള്ളും . ഇടുതുമുന്നണി പ്രവേേശനത്തിന്റെ സമയവും തീയതിയും ഉപാധികളുമായിരക്കും ഇനി പാർട്ടി ചർച്ച ചെയ്യുന്നത്.