നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ പൊലീസ് ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കും. കൂടുതൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകിയാൽ അത് കേസിനെയും തെളിവു ശേഖരണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാവും സത്യവാങ്മൂലം നൽകുക. രാവിലെ ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുക്കും.
അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണ സംഘം കൂടുതൽ അറസ്റ്റുകൾക്കു തയാറെടുക്കുന്നു. നടൻ ദിലീപിന്റെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്. രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ സംസ്ഥാനത്തെ രണ്ട് എംഎൽഎമാരെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആവശ്യം വന്നാൽ ഇവരെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും, നടിയെ ഉപദ്രവിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയ വിവരം എംഎൽഎമാർ അറിഞ്ഞതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണു പൊലീസ് നീക്കം. എന്നാൽ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചാൽ മാത്രമേ ജനപ്രതിനിധികളെ ചോദ്യം ചെയ്യൂ. മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകനോട് അന്വേഷണത്തോടു സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അഡ്വ. പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണു നിർദേശം. ചോദ്യംചെയ്യലിനു ഹാജരാവാൻ പ്രതീഷ് ചാക്കോയ്ക്കു നോട്ടിസ് നൽകിയിരുന്നു. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപിച്ചതായി സുനി മൊഴി നൽകിയിരുന്നു.
കുറ്റകൃത്യത്തിനു ശേഷം ഒളിവിൽ പോയ സുനി ഫെബ്രുവരി 23നാണ് അഭിഭാഷകന്റെ ഓഫിസിലെത്തി മൊബൈൽ നൽകിതെന്നാണു സൂചന. എന്നാൽ വക്കീൽ ഓഫിസിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ അഭിഭാഷകൻ ഇക്കാര്യം നിഷേധിച്ചു. കോടതി അനുവദിച്ച ദിലീപിന്റെ പൊലീസ് കസ്റ്റഡി നാളെ രാവിലെ 11ന് അവസാനിക്കും. എറണാകുളത്തും തൊടുപുഴയിലുമായിരുന്നു ഇന്നലെ തെളിവെടുപ്പ്.
ഇന്ന് തൃശൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോകും. അങ്കമാലി കോടതി വളപ്പിലും തെളിവെടുപ്പു പൂർത്തിയാക്കിയ സ്ഥലങ്ങളിലും ജനങ്ങൾ കൂക്കുവിളികളോടെയാണു ദിലീപിനെ സ്വീകരിച്ചത്.
ദിലീപിന്റെ ഭൂമി ഇടപാടുകൾ പരിശോധനയിൽ
നടൻ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിനു കൈമാറാൻ റജിസ്ട്രേഷൻ വകുപ്പിനു നിർദേശം. എറണാകുളം,തൃശൂർ,കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളിൽ ദിലീപ് വൻതോതിൽ ഭൂമി ഇടപാടു നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നീക്കം. സബ് റജിസ്ട്രാർ ഓഫിസുകളിൽ നിന്നുള്ള രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങി. എറണാകുളം ജില്ലയിൽ മാത്രം 35 ഭൂമി ഇടപാടുകൾ നടത്തിയെന്നാണു സൂചന.