ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി. തനിക്ക് പ്രതിചേർക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകൾ ഹാജരമാക്കമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു.
‘തുടർച്ചയായി ഇത്തരം ആരോപണങ്ങൾ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകൾക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവർക്കും അറിയാവുന്നതാണ്, ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങൾ ആരുമായും ഉണ്ടായിട്ടില്ല.
എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങൾ ഒരിടത്തും പറഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികൾ ആണെങ്കിൽ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ ആണെങ്കിൽ അവർ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹം. ’-നടി കത്തിൽ പറയുന്നു.
നടിയുടെ കത്തിന്റെ പൂർണരൂപം വായിക്കാം
ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുകൊണ്ടു മാത്രമാണ് പിന്നെയും ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടി വന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിർഭാഗ്യകരമായ അവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാൻ സത്യസന്ധതോടെ കേരള പോലീസിനെ അറിയിക്കുകയും, അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്നചില സംഭവങ്ങൾ നിങ്ങളോരോരുത്തരെയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെ പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ ഞാൻ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേരുപോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.
ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞങ്ങൾ തമ്മിൽ ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ആ സൗഹൃദം ഇല്ലാതാവുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടന്ന് പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ.
നിയമത്തിന് മുന്നിൽ മുന്നിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടാപാടുകൾ ഉണ്ടെന്നുള്ളതാണ്. അങ്ങനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല. ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും ഇത് പ്രചരിക്കുന്നതായി കണ്ടതുകൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയാറുമാണ്.
ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്നു കൂടി ഞാൻ വ്യക്തമാക്കുന്നു, ഒരു കുറ്റവാളിയും രക്ഷപെടരുതെന്നു ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർഥതയോടെ ആഗ്രഹിക്കുന്നു പ്രർത്ഥിക്കുന്നു. എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടു നിർത്തുന്നു.