യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിൽ ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധനയും നടത്തി. എന്നാൽ മെമ്മറി കാർഡ് കണ്ടെത്താനായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതിലും പൊലീസ് വിശദീകരണം തേടും.
ഒരു ‘മാഡം’ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നും ദിലീപ് ഫോണില്‍ ബന്ധപ്പെട്ടവരെയും അന്വേഷണസംഘം വിളിപ്പിക്കും. പ്രധാനമായും നാലുപേരില്‍ നിന്നാണ് മൊഴിയെടുക്കുക.അന്‍വര്‍ സാദത്ത് എംഎല്‍എ, ഒരു മുതിര്‍ന്ന നടന്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍.
ദിലീപുമായി തെളിവെടുപ്പ് ഇന്നും
തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ് എന്നിവിടങ്ങളിൽ നടൻ ദിലീപുമായി ഇന്നു തെളിവെടുപ്പ് നടത്തും. നാളെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനാണ് ശ്രമം. ഇന്നലെ ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.
സംശയനിഴലിൽ എംഎൽഎമാരും
സംസ്ഥാനത്തെ രണ്ട് എംഎൽഎമാരെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആവശ്യം വന്നാൽ ഇവരെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും, നടിയെ ഉപദ്രവിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയ വിവരം എംഎൽഎമാർ അറിഞ്ഞതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണു പൊലീസ് നീക്കം. എന്നാൽ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചാൽ മാത്രമേ ജനപ്രതിനിധികളെ ചോദ്യം ചെയ്യൂ.
ദിലീപിന്റെ ഭൂമി ഇടപാടുകൾ പരിശോധനയിൽ
നടൻ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിനു കൈമാറാൻ റജിസ്ട്രേഷൻ വകുപ്പിനു നിർദേശം. എറണാകുളം,തൃശൂർ,കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളിൽ ദിലീപ് വൻതോതിൽ ഭൂമി ഇടപാടു നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നീക്കം. സബ് റജിസ്ട്രാർ ഓഫിസുകളിൽ നിന്നുള്ള രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങി. എറണാകുളം ജില്ലയിൽ മാത്രം 35 ഭൂമി ഇടപാടുകൾ നടത്തിയെന്നാണു സൂചന.