ജനസംഖ്യകണക്കുകളെ കുറിച്ച് പരാമർശം നടത്തിയതിന് മുൻ ഡിജി.പി ടി.പി.സെൻകുമാറിനെതിരെ ലോക ജനസംഖ്യ ദിനത്തിൽ തന്നെ കേസെടുത്ത നടപടി മുസ്ലീം ലീഗുമായി ചങ്ങാത്തം കൂടാനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളിധരൻ ആരോപിച്ചു. സർക്കാർ തയ്യാറാക്കിയ ജനസംഖ്യ കണക്കുകൾ പരാമർശിച്ചാൽ അതെങ്ങനെ വർഗീയത വളർത്തൽ ആവുമെന്ന് ജനങ്ങൾക്കു മനസ്സിലാവുന്നില്ല. മതപരമായ ജനസംഖ്യാ കണക്കുകൾ പ്രസിദ്ധീകരിച്ചതും അതിന്റെ കാരണങ്ങൾ വിശദികരിച്ചതും സർക്കാരിന്റെ തദ്ദേശഭരണവകുപ്പും സാമ്പത്തികസ്ഥിതി വിവരവകൂപ്പുമാണ്.
ഇങ്ങനെ ഒരു വിശകലനത്തെ വർഗ്ഗീയചായ്‌വോടെ വിമർശിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. സി.പി.എമ്മിന്റെയും കുഞ്ഞാലിക്കുട്ടിയുടേയും വാദങ്ങൾ പരിഗണിച്ചാൽ ഇന്ത്യയിലും ലോകത്തിലും ജനസംഖ്യാപരമായ പഠനം നടത്തിയ ശാസ്ത്രജ്ഞരും അത് വിശകലനം ചെയ്ത വിദഗ്ധരും വർഗ്ഗീയവാദികളായി തീരും. ഇസ്രായേൽ സന്ദർശിച്ച പ്രധാനമന്ത്രി മോദിയെ വിദേശത്തായിരിക്കുമ്പോൾ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
മുസ്ലീം ലീഗിനെ കൂട്ടുപിടിക്കാനുള്ള നീക്കത്തിനു പിറകിൽ സി.പി.എമ്മിലെ ഭൂമാഫിയ തന്നെയാണ് ഉള്ളത്. ഭൂമാഫിയക്കെതിരെ കടുത്തനിലപാടടുത്ത അദീല അബ്ദുള്ളയെയും ശ്രീറാം വെങ്കട്ട് രാമനേയും പുകച്ച് പുറത്തുചാടിച്ചവർ ഇപ്പോൾ സി.പി.ഐയെയും പുറത്താക്കി ലീഗുമായി കുട്ടുകച്ചവടം നടത്താൻ ശ്രമിക്കുകയാണെന്ന് വി. മുരളീധരൻ ആരോപിച്ചു.